Pages

ഞാന്‍

My photo
Kannur, kerala, India
തിരൂര്‍ക്കാരി. കണ്ണൂരില്‍ താമസം. അധ്യാപിക

Thursday, January 6, 2011


മുതലവേട്ടക്കാരന്

(സ്റ്റീവ് ഇര്‍വിന് ഒരു ചരമക്കുറിപ്പ് )



കാടു വീടാക്കി മാറ്റിയോന്‍ 
കൂടു തേടിയലഞ്ഞവന്‍
കാടിന്നോമനകള്‍ക്കു തന്‍
കൈകളെ തൊട്ടിലാക്കിയോന്‍

ഹിംസ്രജന്തുക്കള്‍ തന്‍ കളി-
ത്തോഴനായ് ഉല്ലസിച്ചവന്‍
ഉഗ്രജാതിയെപ്പോലുമേ
തന്‍ കളിപ്പാട്ടമാക്കിയോന്‍

ഞങ്ങള്‍ ദൂരത്തിരുന്നു നിന്‍
കൌതുകം പങ്കു വെച്ചവര്‍
നിന്റെ കൂസലില്ലായ്മകള്‍
കണ്ടു വിസ്മയം പൂണ്ടവര്‍

മുതലവേട്ട തന്‍ സാഹസ -
ക്കാഴ്ച കണ്ടാസ്വദിച്ചവര്‍
നിന്നമാനുഷ ഗാഥകള്‍
കേട്ടു കോരിത്തരിച്ചവര്‍

നിന്റെയാശ്ചര്യ ഭാഷണം
ഭാവമേറ്റം രസാവഹം
ചിറകടിക്കുന്ന പറവ പോല്‍
ചടുലമാം നിന്റെയാംഗികം

എത്രയോ വട്ടമാപത്തു
തൊട്ടു പിന്മാറി നിന്നുടല്‍
പുഞ്ചിരിക്കൊണ്ടു നീയെന്നും
നെഞ്ചിടിപ്പേറ്റി ഞങ്ങളില്‍!

സ്നേഹ ദൌത്യങ്ങളായി നിന്‍
വേട്ടകള്‍ പോലുമൂഴിയില്‍
കരുണയോടേകി സാന്ത്വനം
വേദനിക്കുന്നവക്കു നീ

മറഞ്ഞുനിന്നുകൊണ്ടെങ്ങോ
മരണം മാടി വിളിക്കവേ
മറ്റൊരാഹ്ലാദ വേട്ടക്കായ്‌
ചെന്നൂ പതിവുപോലെ നീ

മരണമറ്റ നിനക്കുടല്‍
വെടിയുവാന്‍ വന്ന ഹേതുവായ്
കാത്തു നിന്നൂ വിഷച്ചെപ്പു -
മേന്തിയാ ജലകന്യക

നിര്‍ഭയം നീന്തിയെത്തി നീ
ആഞ്ഞു പുല്കാന്‍ തുനിയവെ
പരിഭവിച്ചവള്‍ ചെയ്തൊരാ
കുസൃതിയല്‍പ്പം കവിഞ്ഞതോ?

ഉടലിന്‍ കൂടുവിട്ടു നീ
ജല സമാധി വരിച്ചതോ?
കടലിന്നാഴത്തില്‍ നീ സ്വയം
കുരുതിയര്‍പ്പിച്ചു പോയതോ?

കാത്തിരിക്കുന്നു കാതങ്ങള്‍
ദൂരത്തായ് ഞങ്ങളിപ്പോഴും !
വേട്ടതന്‍ വര്‍ത്തമാനങ്ങള്‍
പങ്കിടാനെത്തുമെന്നു നീ? !








വീടണയാതെ പോയവര്‍ [ കണ്ണൂരിലെ ഇരിക്കൂറില്‍ വാഹനാപകടത്തില്‍ മരിച്ച പത്തു പിഞ്ചു കുട്ടികളുടെ ഓര്‍മ്മക്കായി katamberi Govt. U.P.School പ്രസിദ്ധീകരിച്ച "നോവുപാട്ടുകള്‍" എന്ന കവിതാ സമാഹാരത്തില്‍ നിന്ന്‌]
------------------------------------------------------------------------------

തോരാത്ത കണ്ണുനീര്‍ വീണ പെരുവഴി-
യോരത്തു നിന്നു ഞാന്‍, തൊണ്ടയില്‍ തട്ടി-
ത്തടഞ്ഞൊരു തേങ്ങലും, നൊമ്പരപ്പെട്ടു പിടയും ഹൃദന്തവും ......

അമ്മതന്‍ കണ്ണീരിനാര്‍ദ്ര ശാപം പോലെ
ഇന്നിരിക്കൂറിന്റെ നാട്ടു വഴികളില്‍
അന്ധമായ്, ഭ്രാന്തമായലയുന്നിളം ചോര-
ഗന്ധം വമിക്കുന്ന പേക്കാറ്റുകള്‍ ,ഇരി-
ക്കൂറെന്നു കേള്‍ക്കുന്ന മാത്രയില്‍ കണ്ണുനീ -
രൂറുന്നു , നീറിപ്പുകയുന്നു നെഞ്ചകം!

പത്തുപേര്‍ , പത്തുത്സവങ്ങളായുള്ളവര്‍
മാഞ്ഞുപോയ്, ഭ്രാന്തിന്‍ രഥപ്പാടു ബാക്കിയായ്!

വൈകീട്ടു കാത്തിരുന്നമ്മ വിളമ്പുന്നോ -
രപ്പം നുണയാന്‍ തിടുക്കം പിടിച്ചവര്‍,
അച്ഛന്‍റെ കൈപിടിച്ച്‌ അന്തിക്കു വിസ്മയ -
ക്കാഴ്ചകള്‍ കാണാന്‍ കുതൂഹലം പൂണ്ടവര്‍,
കുഞ്ഞനുജത്തിക്കു നല്‍കുവാന്‍ കീശയില്‍
 പാതിമിട്ടായി പൊതിഞ്ഞിട്ടോരേട്ടനും,
മാമന്‍ വരുന്നെന്നറിഞ്ഞിട്ടു കാലത്ത്
മാ നസം വീട്ടില്‍ മറന്നിട്ടോരോമലും..
ആരോര്‍ത്തു, വീടണഞ്ഞീടുന്നതിന്‍ മുമ്പ്
പ്രാണന്‍ പൊലിഞ്ഞിടാനാണവര്‍ തന്‍ വിധി!
പിന്നില്‍നിന്നോര്‍ക്കാപ്പുറത്തുഗ്ര വേഗമോ-
ടെത്തീ, കൊടുംകാറ്റടിച്ചപോലെ മൃതി!
പിഞ്ചു പാദങ്ങളാല്‍ പൂവിട്ട പച്ച മണ്ണ്‌
അഞ്ചിമ ചിമ്മലിന്നുള്ളില്‍ ചുകന്നുപോയ്!........


ക്ലാസ്സ് മുറിയില്‍ കളഞ്ഞിട്ട പുസ്തകം.....

മഞ്ഞച്ചുവരില്‍ പതിഞ്ഞ കൈപ്പാടുകള്‍........................

ലോകം കറുപ്പിച്ച ബോഡില്‍ വരച്ചിട്ട
വെണ്‍ചോക്കു ചിത്രങ്ങള്‍ പോലവര്‍., പത്തുപേര്‍...,
ഇന്നലെ പുസ്തകത്താളില്‍ കുറിച്ചിട്ട
വാക്കു കവച്ചു കടന്നു പോയോരവര്‍....!.................................!

എല്ലാം എളുപ്പം മറക്കുമീ ലോകത്ത്
മക്കളേ, നിങ്ങളെ കാലമോര്‍മിക്കുമോ.. ?